Kerala
കൊച്ചി: അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസർഗോഡ് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പോലീസ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ നജീബ് ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്നാണ് പോലീസ് സംശയിച്ചിരുന്നത്. പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നജീബ് ഗാസിയാബാദിലേക്ക് കടന്നത്.
നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില്‍ ശൃംഖലകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.
ജനപ്രതിനിധികളുടെയും പോലീസിന്റെയും പേരില്‍ രേഖകള്‍ ചമച്ചായിരുന്നു ഇയാള്‍ അവയക്കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ മറവിൽ ഏജന്റുമാര്‍ വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ചായിരുന്നു അവയവക്കച്ചവടത്തിനായി എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കേസിൽ നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവർ റിമാൻഡിലാണ്.
Kerala
ആലുവ: അനധികൃത അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. കുന്നത്ത്നാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ (37) യെയാണ് കുന്നത്തുനാട് പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളത്തും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
ആലുവ: വ്യാജ രേഖ ചമച്ച് അവയവദാനം നടത്തിയ കേസിൽ ദമ്പതികളടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലുമാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞ് പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷൻ പരിധികളിലാണു റെയ്ഡ് നടത്തിയത്. കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കര കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ രേഖകൾ കണ്ടെത്തിയത്.
അവയവ കച്ചവടത്തിന് ഉപയോഗിക്കുന്നതിനായി എംഎൽഎ, എംപി എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർ പാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളിലെ ബ്ലാങ്ക് വ്യാജ ലെറ്റർ പാഡിൽ ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് കൃത്രിമമായി തയാറാക്കി രോഗികളുടെയും വൃക്കദാതാവിന്റെയും പേരും വിലാസവും രേഖപ്പെടുത്തി, പിസിസി ലഭിക്കുന്നതിനായി പോലീസിന്റേതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലെറ്ററുകളും കണ്ടെത്തി. ഈ കേസിലാണ് സണ്ണി വർഗീസ്, സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ചിത്രപ്പുഴ-പോഞ്ഞാശേരി റോഡരികിൽ പ്രവർത്തിക്കുന്ന സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡിൽ അവയവക്കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവരുന്ന വ്യാജരേഖകൾ, ബ്ലാങ്ക് ലെറ്റർ പാഡുകൾ, സീലുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ എന്നിവ കണ്ടെടുത്തു. ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്.
വടക്കേക്കരയിലെ ഒരു വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എറണാകുളത്തെ ഒരു ആശുപത്രിയിൽനിന്നുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങാല ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും വ്യാജ മുദ്രകളും ഹാർഡ് ഡിസ്കുകളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന് അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജരേഖകൾ കണ്ടെത്തി.
Kerala
കൊച്ചി: എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പോലീസ്. കാസര്‍ഗോഡ് സ്വദേശി നജീബ് ആണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. നജീബിനെ സഹായിച്ച കുന്നത്തുനാട് സണ്‍ കമ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരടക്കം അഞ്ചു പേരാണ് പോലീസ് പിടിയിലായത്.
അവയവദാനത്തിന് ആവശ്യമായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എംപിമാരുടെയും എംഎല്‍എമാരുടെയും ശിപാര്‍ശ കത്തുകള്‍, ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും വ്യാജ സീലുകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.
ഡിജിറ്റല്‍ ട്രാന്സാക്ഷന് വഴിയും അല്ലാതെയും പ്രതികള്‍ക്ക് നജീബ് പണം നല്‍കിയിരുന്നത്. നജീബ് നല്കിയ പേപ്പപറുകള്‍ പ്രിന്റ് എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്തത്. ആദ്യം മാറ്റര്‍ അയക്കും അത് കോപ്പി എടുത്ത് തിരിച്ച് അയയ്ക്കുകയാണ് ചെയ്യുക.
കേസില്‍ എറണാകുളം റൂറല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിക്കരയിലെ കമ്പ്യൂട്ടര്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു. മൂന്നു വര്‍ഷമായി പ്രതികള്‍ വ്യാജ രേഖ ഉണ്ടാക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.
സണ്ണി വര്‍ഗീസിന്റെ ഡിടിപി സെന്ററില്‍ നിന്നും സ്റ്റുഡിയോയില്‍ നിന്നുമായി സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റര്‍ പാഡ്, വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ ലാബുകളുടെ ലെറ്റര്‍പാടുകളും കണ്ടെത്തിയിരുന്നു.
ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ ഇവരെ സഹായിച്ചത് കുന്നത്തുനാട് പള്ളിക്കരയിലെ സ്റ്റുഡിയോയിലെ ജീവനക്കാരന് സനോജ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ നിന്നും പോലീസ് വ്യാജ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ അവയവങ്ങളുമായി എയർ ആംബുലൻസ് കൊച്ചിയിൽ എത്തി. എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിലാണ് എയർ ആംബുലൻസ് എത്തിയത്. ഇവിടെ നിന്നും ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചു.
മലപ്പുറം സ്വദേശിനിയായ 14 വയസുള്ള കുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയി ജയകുമാറിന്റെ ഹൃദയം ഉൾപ്പെടെ അഞ്ചു അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്.
ജയിയുടെ കരളും വൃക്കയും തിരുവനന്തപുരത്തു തന്നെയുള്ള രോഗികൾക്ക് നൽകും. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗിക്കും നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. 35കാരിയായ ജയി ജയകുമാർ ടെക്നോപാർക്ക് ജീവനക്കാരിയാ യിരുന്നു.
Kerala
തിരുവനന്തപുരം: മരണത്തിന് കീഴടങ്ങിയപ്പോഴും അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ (45) മാതൃകയായി. മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.
കൃഷ്ണലാലിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് അവയവങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകൾ നടന്നത്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് കൃഷ്ണലാലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർ അവയവദാനത്തിന്റെ സാധ്യതയെക്കുറിച്ച് ബന്ധുക്കളോട് സംസാരിക്കുകയും അവർ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ദാനം ചെയ്ത ഹൃദയം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകിയത്. ഇതിനായി പോലീസ് സഹായത്തോടെ 'ഗ്രീൻ ചാനൽ' ഒരുക്കി മിനിറ്റുകൾക്കുള്ളിൽ ഹൃദയം എറണാകുളത്ത് എത്തിച്ചു. മറ്റ് അവയവങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റ് സർക്കാർ ആശുപത്രികളിലുമായി ചികിത്സയിലുള്ളവർക്ക് നൽകി.
Kerala
കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി 19കാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ഉടൻതന്നെ ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾ ഫലം കണ്ടില്ല. ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.ജാസ്ലിയയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പിതാവ് ജോൺസണും കുടുംബവും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്.
കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും, നേത്രപടലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കുമാണ് നൽകിയത്. പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിച്ച വ്യക്തിയായിരുന്നു ജാസ്ലിയ. യൂണിവേഴ്സിറ്റി തലത്തിൽ സ്പോർട്സിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന ജാസ്ലിയ, തന്റെ മരണശേഷവും നാലുപേരിലൂടെ ഈ ലോകത്ത് ജീവിക്കും.
National
അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ റോഡപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പെരുഗു അമർ ബാബു (22) ഇനി ആറ് പേരിലൂടെ ജീവിക്കും. എഞ്ചിനീയറിഗ് വിദ്യാർഥിയായിരുന്ന പെരുഗുവിന്റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.
ഗുണ്ടൂർ ആശുപത്രിയിലെ ജീവൻ ദാൻ പരിപാടിയുടെ ഭാഗമായി പെരുഗുവിന്റെ അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് അയച്ചു.
പെരുഗുവിന്റെ ഹൃദയം തിരുപ്പതിയിലെ പത്മാവതി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ഒരു വൃക്കയും കരളും ഗുണ്ടൂരിലെ രമേശ് ആശുപത്രിയിലേക്കും ദാനം ചെയ്തു. മറ്റൊരു വൃക്ക മംഗലഗിരിയിലെ എൻആർഐ ആശുപത്രിയിലേക്കും കണ്ണുകൾ സുദർശിനി നേത്ര ബാങ്കിലേക്കും നൽകി.
മകന്റെ വിയോഗം താങ്ങാനാവാത്തതാണെങ്കിലും മറ്റൊരു കുടുംബം കഷ്ടപ്പെടരുതെന്നും പെരുഗുവിന്റെ അമ്മ കോടേശ്വരി പറഞ്ഞു. അതുകൊണ്ടാണ് അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചത്.
Kerala
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കുമായ ജിജിന്റെ (28) അവയവങ്ങൾ ദാനം ചെയ്തു. മരണശേഷവും അഞ്ചുപേരിലൂടെ ജീവിതത്തിലേക്കാണ് ജിജിന് മടങ്ങിയെത്തിയത്.
ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വെച്ചാണ് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ജിജിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ ജിജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകന്റെ വേർപാടിലും മറ്റുള്ളവർക്ക് തണലാകണമെന്ന കുടുംബത്തിന്റെ ഉറച്ച തീരുമാനമാണ് അവയവദാനത്തിലേക്ക് നയിച്ചത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകി. കരൾ കിംസ് ആശുപത്രിയിലെ തന്നെ മറ്റൊരു രോഗിക്കും വൃക്കകൾ മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും, നേത്രപടലങ്ങൾ കാഴ്ചയില്ലാത്ത രണ്ട് വ്യക്തികൾക്ക് പുതുവെളിച്ചമേകും.
മെഡിക്കൽ കോളേജിൽ നിന്നും അവയവങ്ങൾ കൃത്യസമയത്ത് കിംസ് ആശുപത്രിയിൽ എത്തിക്കുന്നതിനായി പോലീസ് 'ഗ്രീൻ ചാനൽ' സംവിധാനം ഒരുക്കിയിരുന്നു. ഹൃദയവും മറ്റ് അവയവങ്ങളും അതീവ ജാഗ്രതയോടെയാണ് നിശ്ചിത സമയത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കായി എത്തിച്ചത്.
National
ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെയും കുടുംബത്തെയും മൻകി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത്. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണമെന്നും മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണ്. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ഹൃദയവേദനയോടെ കേരളം ആലിൻ ഷെറിൻ എബ്രഹാമിനെ യാത്രയാക്കി. കേവലം പത്തുമാസത്തെ ഇഹലോക ജീവിതത്തിന്റെ അവസാനം നാലുപേരെ പുതുജീവിതത്തിലേക്ക് നയിക്കാനായെന്ന ദൗത്യം പൂര്‍ത്തിയാക്കിയാണ് കുഞ്ഞ് ആലിന് മടങ്ങുന്നത്.
നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ആലിൻ ഷെറിന്റെ മൃതദേഹം സംസ്കരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിന് ഷെറിന് ഏബ്രഹാമിന്റെ അന്ത്യയാത്ര സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു.
മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റു കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്റെ മകൻ അരുണ്‍ ഏബ്രഹാമിന്റെ മകളാണ് ആലിൻ. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമായ അധ്യാപിക കൂടിയായ ഷെറിന് ആന്‍ ജോണ്‍ ആണ് അമ്മ.
അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് പുതു ജീവന് പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും. കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മക്കവല ജംഗ്ഷനു സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.
പത്തുമാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത്. ഷെറിന്റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.
Kerala
മല്ലപ്പള്ളി: പത്തുമാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി നാലുപേരെ പുതുജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന് നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന് ഷെറിന് ഏബ്രഹാമിന്റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.
വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞു്ങ്ങള്ക്ക് പുതുജീവന്‍ പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും.
മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന് ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന് ഷെറിന് എബ്രഹാം
നന്ദിയറിയിച്ചു മന്ത്രി
അതീവ ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിനു വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിനു ഗുരുതരമായി പരിക്കേറ്റത്. പത്തുമാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.
ചരിത്രനിമിഷം
അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.
കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്‍കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.